Sunday 1 April 2012

ആരാണീ താപ്പാന?



മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് 'താപ്പാന'. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് എം.സിന്ധുരാജാണ്. 'താപ്പാന'യുടെ വിശേഷങ്ങളെക്കുറിച്ച് തിരക്കഥാകൃത്ത് സംസാരിക്കുന്നു

തുടരെ രണ്ടു ഹിറ്റുകള്‍ സംഭവിച്ചാല്‍ മലയാളത്തിലെ തിരക്കഥാകൃത്തുക്കള്‍ക്ക് പിന്നെ തിരക്കോടുതിരക്കായിരിക്കും. ഇഷ്ടം പോലെ സിനിമകള്‍, ടെലിവിഷന്‍ അഭിമുഖങ്ങള്‍, വാരികകളില്‍ അനുഭവക്കുറിപ്പെഴുതാനുള്ള ക്ഷണം... പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ രണ്ടു ചിത്രങ്ങള്‍ വന്‍വിജയം നേടിയിട്ടും തിരക്കഥാകൃത്ത് എം.സിന്ധുരാജിന്റെ ജീവിതത്തില്‍ ഇതൊന്നും സംഭവിച്ചില്ല. വൈക്കം കുടവച്ചൂര്‍ സ്വദേശിയായ ഈ ചെറുപ്പക്കാരന്‍ അതിനൊന്നും നിന്നുകൊടുത്തില്ല എന്നും പറയാം. എല്‍സമ്മ തീയേറ്ററുകളിലെത്തി ഒന്നരവര്‍ഷത്തിനുശേഷമാണ് അടുത്ത സിനിമയുമായി സിന്ധുരാജ് രംഗത്തുവരുന്നത്. മമ്മൂട്ടി നായകനാകുന്ന 'താപ്പാന'. കരിയറില്‍ ആദ്യമായി സൂപ്പര്‍താരചിത്രത്തിന് തിരക്കഥയൊരുക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം സിന്ധു മറച്ചുവെക്കുന്നില്ല. പുതിയ സിനിമയെക്കുറിച്ച് സിന്ധുരാജ് പറയുന്നു. 

ഇതൊരു ആനക്കഥയല്ല
 


ആനക്കഥ പറയുന്ന സിനിമയാണോ 'താപ്പാന'? പലരും ചോദിക്കാറുണ്ട്. ചിത്രത്തിന്റെ പേരില്‍ ആനയുള്ളതുകൊണ്ടാകും ഈ സംശയം. എന്നാല്‍ പേരിലൊഴിച്ച് ചിത്രത്തില്‍ ഒരു സീനില്‍ പോലും ആന പ്രത്യക്ഷപ്പെടുന്നില്ല.

നമ്മുടെ നാട്ടില്‍ ആളുകളെ കളിയാക്കി വിളിക്കാനുപയോഗിക്കുന്ന പേരാണ് 'താപ്പാന'. അവന്‍ താപ്പാനയാണെന്ന് ആരെയെങ്കിലും വിശേഷിപ്പിച്ചാല്‍ ആള്‍ അതിസമര്‍ത്ഥനാണെന്ന് മനസിലാക്കണം. ആ അര്‍ഥത്തില്‍ ചിത്രത്തില്‍ മമ്മൂട്ടി ഒരു താപ്പാനയാണ്. സാംകുട്ടി എന്ന് എല്ലാവരും വിളിക്കുന്ന സാംസണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മുക്ക അവതരിപ്പിക്കുന്നത്. 'താപ്പാന' എന്ന പേരില്‍ ഇതിനുമുമ്പ് രണ്ട് പ്രൊജക്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. രണ്ടു സംവിധായകര്‍ ഈ പേരില്‍ സിനിമയൊരുക്കാന്‍ ആലോചിച്ചതാണ്. പല കാരണങ്ങള്‍ കൊണ്ടും അവ നടക്കാതെ പോയി. അങ്ങനെ ഈ പേര് ഞങ്ങള്‍ക്ക് ലഭിച്ചു. മമ്മൂട്ടി അവതരിപ്പിക്കുന്ന ശക്തമായ കഥാപാത്രമുള്ള സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പേരാണ് താപ്പാന.

ഇതൊരു തമാശക്കഥയുമല്ല 

ഹ്യൂമര്‍ അതിമനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്ന നടനാണ് മമ്മൂട്ടി എന്നത് തെളിയിക്കപ്പെട്ടുകഴിഞ്ഞ കാര്യമാണ്. 'താപ്പാന' യുടെ സംവിധായകന്‍ ജോണി ആന്റണി തന്നെ ഒരുക്കിയ തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, ഷാഫിയുടെ മായാവി എന്നീ സിനിമകളിലെല്ലാം മമ്മൂട്ടി മുഴുനീള ഹ്യുമര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആ സിനിമകളുടെ ജനുസില്‍ പെടുന്നവയല്ല 'താപ്പാന'. വളരെ ഗൗരവമാര്‍ന്ന പ്രമേയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ഇതില്‍ തമാശ ഒട്ടുമില്ലെന്നല്ല. ജയിലില്‍ നിന്ന് ഒരേസമയം പുറത്തിറങ്ങുന്ന പുരുഷനും സ്ത്രീയും നടത്തുന്ന യാത്രയിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. താനെന്താണ് എന്നു കൂടെയുള്ള സ്ത്രീയെ ബോധ്യപ്പെടുത്താന്‍ മമ്മൂട്ടിയുടെ കഥാപാത്രം ചെയ്യുന്ന കാര്യങ്ങളെല്ലാം പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുമെന്നുറപ്പ്.

എഴുത്തെല്ലാം ഒരുപോലെ
 


സിനിമാജീവിതത്തില്‍ ആദ്യമായാണ് മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിന് വേണ്ടി എഴുതുന്നത്. അത് പ്രത്യേകിച്ചുള്ള സമ്മര്‍ദ്ദമൊന്നും നല്‍കുന്നില്ല.

എന്നാല്‍ മമ്മൂട്ടി എന്ന കഴിവുറ്റ നടന്റെ അഭിനയസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുന്ന രംഗങ്ങളും സംഭാഷണങ്ങളുമെഴുതുക എന്നത് വലിയ വെല്ലുവിളി തന്നെ. എത്രയോ സിനിമകളില്‍ എന്തെല്ലാം വേഷങ്ങളില്‍ നമ്മളാ നടനെ കണ്ടുകഴിഞ്ഞു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രത്തെ സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമല്ല. ഈ വെല്ലുവിളി സന്തോഷത്തോടെ ഏറ്റെടുക്കുന്നു.


താപ്പാനയും മമ്മൂട്ടിയും
കഴിഞ്ഞ വര്‍ഷമാണ് മമ്മൂക്കയോട് 'താപ്പാന'യുടെ വണ്‍ലൈന്‍ പറയുന്നത്. കേട്ടയുടന്‍ തന്നെ ഇതില്‍ നല്ലൊരു കഥയുണ്ടല്ലോ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രത്തില്‍ മമ്മൂട്ടിയോളം പ്രാധാന്യം നായികയ്ക്കുമുണ്ട്. അതും അദ്ദേഹത്തിനിഷ്ടപ്പെട്ടു. ഇത്ര ശക്തമായ കഥാപാത്രം അവതരിപ്പിക്കാന്‍ പറ്റിയ നടിയെത്തന്നെ കണ്ടെത്തണമെന്ന് മമ്മൂക്ക നിര്‍ദ്ദേശിച്ചിരുന്നു. പലരെയും പരിഗണിച്ചതിനുശേഷമാണ് ചാര്‍മിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. മുരളി ഗോപിയാണ് ചിത്രത്തില്‍ പ്രതിനായകവേഷം ചെയ്യുന്നത്. മാള അരവിന്ദന്‍, വിജയരാഘവന്‍, സുരേഷ്‌കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സാദിഖ്, അനില്‍ മുരളി എന്നിവര്‍ മറ്റുവേഷങ്ങള്‍ ചെയ്യുന്നു. ഷൂട്ടിങിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഏപ്രില്‍ 15ന് അടുത്ത ഘട്ടം ആരംഭിക്കും. അടുത്ത ഓണത്തിന് തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം 'താപ്പാന'യായിരിക്കും. 
പുതിയ പദ്ധതികള്‍
 


കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തിനുവേണ്ടിയാണ് അടുത്ത തിരക്കഥയൊരുക്കുന്നത്. ഷാഫിയുടെ ദിലീപ് ചിത്രം, പതമകുമാറിന്റെ പൃഥ്വിരാജ് ചിത്രം, രജപുത്ര മൂവീസിനുവേണ്ടി അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നീ പ്രൊജക്ടുകള്‍ കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. തിരക്കുപിടിച്ച് ചിത്രങ്ങള്‍ ചെയ്യുന്ന രീതി എനിക്കു വഴങ്ങില്ല. അതുകൊണ്ടാണ് എല്‍സമ്മയ്ക്ക് ശേഷം അടുത്ത പ്രൊജക്ടിന് ഒന്നരവര്‍ഷമെടുത്തത്. ഈ സമയമത്രയും താപ്പാനയുടെ ജോലികളിലായിരുന്നു. ഒരു സിനിമ എഴുതിക്കഴിഞ്ഞ് അതിന്റെ ഷൂട്ടിങ് മുഴുവന്‍ പൂര്‍ത്തിയായ ശേഷമേ അടുത്ത പ്രൊജക്ടിലേക്ക് നീങ്ങാറുള്ളൂ. ഷൂട്ടിങിനിടെ പല സീനുകളും തിരുത്തിയെഴുതി മെച്ചപ്പെടുത്താന്‍ സാധിക്കും എന്നതാണ് അതുകൊണ്ടുള്ള ഗുണം.


No comments:

Post a Comment